Thursday 29 December 2011

ചാതുര്‍ വര്‍ണ്യം - ഒരു സാമൂഹിക ഘടന

"ചാതുര്‍ വര്‍ണ്യവും, ജാതി വ്യവസ്ഥയും അനാചാരങ്ങളും ഹിന്ദു
ധര്‍മത്തിന്റെ ഭാഗമോ ? " 
എന്ന ചോദ്യത്തിനു ബഹുമാന്യ ശ്രീ ആര്‍. സഞ്ജയന്‍ (ഭാരതീയ വിചാര കേന്ദ്രം) നല്‍കിയ മറുപടി..



ചാതുര്‍ വര്‍ണ്യം ഒരു സാമൂഹിക ഘടനയാണ് . അതിനു മതവുമായി ബന്ധമില്ല .ജാതിയെ  ഇപോഴും നിലനിര്‍ത്തുന്നത്   വിവാഹം എന്ന വ്യവസ്ഥിതിയാണ് .ഇന്നത്തെ കാലത്ത് ജാതിക്കു പ്രസക്തിയില്ല .ജാതിയെ ഏറ്റവും അധികം എതിര്‍തിരുന്നത് നാരായണ ഗുരുവിനെ പോലുള്ള ആത്മീയവ്യക്തിത്വങ്ങള്‍ തന്നെ യായിരുന്നു .ജാതിയമായ ജീവിത രീതികള്‍ ചെറിയ തോതിലുള്ള സാംസ്‌കാരിക വ്യത്യാസങ്ങളും സൃഷ്ടിച്ചിട്ടുണ്ട് .സനാതനധര്‍മത്തിന്റെ ഭാഗമല്ല അത് സാമൂഹിക വ്യവസ്ഥിതിയാണ് .ജാതി നിര്‍മാര്‍ജ്ജനം ബോധവല്കരണം കൊണ്ടേ സാധിക്കൂ .എന്നാല്‍ ഇന്ന് കാണുന്ന പ്രവണത ജാതിയിലേക്കുള്ള തിരിച്ചു പോക്കാണ് .രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിലെത്താനുള്ള ഒരു കുറുക്കു വഴിയായി ജാതിയെ കാണാന്‍ തുടങ്ങി .സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങള്‍ ഏകദേശം മഹാത്മജിയോടുകൂടി അവസാനിച്ചു . പിന്നീടങ്ങോട്ട്‌ എല്ലാ കാര്യങ്ങളും രാഷ്ട്രീയവല്കരിക്കുന്നു .


ഇന്നത്തെ കാലഘട്ടത്തില്‍ ജാതി നില നില്കുന്നതാണ് രാഷ്ട്രിയകാര്‍ക്ക് സൗകര്യം .എന്‍ എസ് എസ് കാരുടെ വോട്ട് കിട്ടാന്‍ എന്‍ എസ് എസ് നേതാവിനെ കണ്ടാല്‍ മതി .എസ് എന്‍ ഡി പി കാരുടെ വോട്ട് കിട്ടാന്‍ എസ് എന്‍ ഡി പി നേതാവിനെ കണ്ടാല്‍ മതി. എല്ലാവരെയും കണ്ടു വോട്ട് ചോദിക്കേണ്ടതില്ല.

വര്‍ണ വ്യവസ്ഥ ജാതി അല്ല .അത് സ്വധര്‍മവുമായി ബന്ധപെടിരികുന്നതാണ് .ജന്മസിദ്ധമായ അഭിരുചികളെ അടിസ്ഥാനമാക്കിയാണ് വര്‍ണ വ്യവസ്ഥ .അതൊരു പക്ഷെ ഒരു കാലഘടത്തിലെ ഒരു പരീക്ഷണമാകാം. ജാതിയെ നമ്മള്‍ രണ്ടായി തന്നെ കാണണം .ജാതി ഒരിക്കലും നമ്മുടെ മതത്തിന്റെ ഭാഗം അല്ല .

Monday 28 November 2011

അമൃതവര്‍ഷം 2011

ഗത്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ 58ആം ജന്മദിനത്തോടനുബന്ധിച്ച് അമൃതപുരിയില്‍ 'സത്യം സനാതനം' ഒരു പ്രദര്‍ശനം സംഘടിപ്പിക്കുകയുണ്ടായി .വിദ്യാര്‍ത്ഥികള്‍ , ഉദ്യോഗസ്ഥര്‍, വീട്ടമ്മമാര്‍ അങ്ങിനെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നായി ഏതാണ്ട് എണ്ണായിരത്തിലധികം വ്യക്തികള്‍ പ്രദര്‍ശനശാല സന്ദര്‍ശിച്ചു. സനാതന ധര്മത്തെക്കുറിച്ച്  കൂടുതല്‍ അടുത്തറിയാനും പഠിക്കാനുമുള്ള ഒരു വേദിയായി പ്രദര്‍ശനശാല മാറി.
വിവിധ വിഷയങ്ങളെ അധികരിച്ച് നാല്‍പ്പതോളം പോസ്റ്ററുകളും കേരള ക്ഷേത്രത്തിന്റെ ഒരു മാതൃകയും പ്രദര്‍ശനശാലയില്‍ ഒരുക്കിയിരുന്നു. ഓരോ വിഷയത്തെക്കുറിച്ചും വിവരിക്കാനും സംശയ നിവാരണം നടത്താനും 'സത്യം സനാതന'ത്തിന്റെ സന്നദ്ധ   സേവകരും ഉണ്ടായിരുന്നു. സനാതന ധര്മത്തെ അധികരിച്ചുള്ള പ്രശ്നോത്തരിയും സ്റ്റാളില്‍  സജ്ജീകരിച്ച്ചിരുന്നു. ഭാരതത്തിലെ മഹാ-പുരുഷന്മാരെ പരിചയപ്പെടുത്തുന്നതിനു വേണ്ടി ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ നിര്‍മ്മിച്ച 'സ്പിരിച്വല്‍ ഗെയിം ബോര്‍ഡ് '(Spiritual game board ) കൌതുകമായി.വിവിധ ആശ്രമങ്ങളില്‍ നിന്നും എത്തിയ സന്യാസി ശ്രേഷ്ഠന്മാര്‍   പ്രദര്‍ശന ശാല സന്ദര്‍ശിച്ച് അനുഗ്രഹിച്ചു,
സത്യം സനാതനം പ്രദര്‍ശന ശാലയില്‍ നിന്നും ചില നിമിഷങ്ങള്‍....




















Tuesday 1 November 2011

ലാളിത്യത്തിന്റെ തമ്പുരാട്ടി



രു പഠന യാത്രയുടെ ഭാഗമായ് ആണ് ഞങ്ങള്‍ കവടിയാര്‍ കൊട്ടാരം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്, ശ്രീ പത്മനാഭ ക്ഷേത്രദര്‍ശനത്തിനും ഉച്ച ഭക്ഷണത്തിനും ശേഷം ഞങ്ങള്‍ കൊട്ടാരത്തിലേക്ക് യാത്രതിരിച്ചു കൊട്ടാരത്തിന്റെ ഗേറ്റും കുത്തനയുള്ള കയറ്റവും കടന്നു വണ്ടി രാജകൊട്ടാരത്തിന്റെ മുന്‍പില്‍ എത്തി നിന്നു, ഇതാണ് കവിടിയാര്‍ കൊട്ടാരം, മറ്റു കൊട്ടാരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ആശ്രമ പരിശുദ്ധി അവിടമാകെ തിങ്ങി നില്‍ക്കുന്നു, അംബരചുംബികള്‍ എങ്കിലും കൊട്ടാരം കെട്ടിലും മട്ടിലും ലാളിത്യം പുലര്‍ത്തുന്നതായിരുന്നു. ഈ വൈരൂധ്യം തിരുവിതാംകൂര്‍ രാജാക്കാന്‍മാരുടെ ചരിത്രത്തില്‍ ഉടനീളം ദര്‍ശിക്കാം, വീര പരാക്രമങ്ങളോ, ബുദ്ധി വൈഭവമോ, സമൃദ്ധിയോ ഒന്നും ഒരിക്കലും അവരുടെ ഭക്തിയെയോ ലാളിത്യത്തെയോ ബാധിച്ചിരുന്നിരുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ ചെന്നിരിക്കുന്നത് അഭിനവ അശോകന്‍ (Modern Ashoka.)എന്നു മഹാത്മജി വിശേഷിപ്പിച്ച ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവിന്റെ സഹോദരീ പുത്രിയും പ്രമുഖ വ്യക്തിത്വത്തിനു ഉടമയും ആയ ശ്രീ അശ്വതി തിരുന്നാള്‍ ഗൌരി ലക്ഷ്മി ഭായി തമ്പുരാട്ടിയുമായി കുറച്ചു സമയം ചിലവഴിക്കാന്‍ വേണ്ടിയാണ്,


കയറി ചെല്ലുമ്പോള്‍ തന്നെ പ്രധാന വാതിലിനു അഭിമുഖമായി ചിത്തിര തിരുന്നാള്‍ മഹാരാജാവിന്റെയും മറ്റും വലിയ ചിത്രങ്ങള്‍ കാണാം, പുഞ്ചിരിച്ച മുഖവുമായി ഞങ്ങളെ കൊട്ടാരത്തിലെ ഒരു അംഗം സ്വീകരിച്ചു,തമ്പുരാട്ടി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണെന്നും ഉടന്‍ വരും എന്നും അറിയിച്ചു , ഇടത്ത് വശത്തുള്ള വലിയ സ്വീകരണ മുറിയിലേക്ക് അദ്ദേഹം ഞങ്ങളെ നയിച്ചു, പുരാതനത്വം ഒട്ടും നഷ്ടപ്പെടുത്താതെ മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന മുറിയില്‍ ധാരാളം കസേരകളും പീഠങ്ങളും സോഫകളും ഒക്കെ വച്ചിരിക്കുന്നു, ധാരാളം വിഗ്രഹങ്ങളും പുരാതന ഇലക്ട്രിക് ദീപങ്ങളും ഒക്കെയുണ്ടായിരുന്നു എങ്കിലും ഏവരുടെയും ശ്രദ്ധ പതിഞ്ഞത് ഞങ്ങള്‍ക്ക് മുകളില്‍ നിശബ്ദമായ് കറങ്ങിക്കൊണ്ടിരുന്ന രണ്ടു മുത്തച്ചന്‍ ഫാനുകളില്‍ ആണ്, ഫാനിനെക്കുറിച്ചും അതിനു ചുവട്ടില്‍ വിശ്രമിച്ച മഹാരധന്മാരെക്കുറിച്ചുമുള്ള ചിന്തകള്‍ക്ക് വിരാമമിട്ടു കൊണ്ട് ശാന്തമായ് പുഞ്ചിരിച്ചു കൊണ്ട് തമ്പുരാട്ടി ഹോളിലെക്ക് പ്രവേശിച്ചു, സാധാരണമായ ഒരു സെറ്റും മുണ്ടും ആണ് വേഷം, രാജകീയതയുടെയോ ധനാധ്യതയുടെയോ ആഡംബരങ്ങള്‍ ഒന്നും ഇല്ലാതെ തിരുവിതാംകൂറിന്റെ ഇളമുറ തമ്പുരാട്ടി ഞങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നു.


സനാതന ധര്‍മ്മത്തെയും ചരിത്രത്തെയും പറ്റിയാണ് സംവദിക്കേണ്ടത് എന്നറിഞ്ഞപ്പോള്‍ സനാതന ധര്‍മത്തെക്കുറിച്ച് ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്ന ആളുടെ അടുത്ത് നിന്നും ആണല്ലോ നിങ്ങള്‍ വന്നീക്കുന്നത് എന്ന മുഖവുരയോടെ തമ്പുരാട്ടി സംസാരം ആരംഭിച്ചു, ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവിനെക്കുറിച്ചോ  പത്മനാഭ സ്വാമിയെക്കുറിച്ചോ പറയുമ്പോള്‍ അവര്‍ കണ്ണുകള്‍ അടച്ചു കൈകള്‍ കൂപ്പുന്നുണ്ടായിരുന്നു, പൊന്നമ്മാവന്‍ എന്നായിരുന്നു മഹാരാജാവിനെക്കുറിച്ച് പറയേണ്ടി വരുമ്പോള്‍ അവര്‍ ഉപയോഗിച്ചിരുന്നത്, മാത്രമല്ല മഹാരാജാക്കന്മാരുടെ പേരുകള്‍ ഒരിക്കലും "തിരുമനസ്സ്" എന്നു ചേര്‍ക്കാതെ ഉപയോഗിച്ചില്ല, ഓരോ വാക്കുകള്‍ക്കും ലാളിത്യം നിറഞ്ഞതും എന്നാല്‍ വളരെ ശക്തവും ആയിരുന്നു, മുന്‍പ് സൂചിപ്പിച്ച ആ രണ്ടു വിപരീത ധ്രുവങ്ങള്‍- ലാളിത്യവും ,ബലവും സമന്വയിപ്പിക്കാനുള്ള തിരുവിതാം കൂര്‍ രാജാക്കന്‍മാരുടെ കഴിവ് ഇവിടെ ഈ വ്യക്തിത്വത്തിലും പ്രകടം ആയിരുന്നു.


ചരിത്രവും, സംസ്കാരവും, സമകാലിക വിഷയങ്ങളും ഒക്കെ സംഭാഷണ വിഷയങ്ങളായി,
പത്മനാഭന്റെ പൊന്നിന്‍ കൊടിമരത്തില്‍ കുതിരയെക്കെട്ടും എന്നു പറഞ്ഞു പടപ്പുറപ്പാട് നടത്തിയ ടിപ്പുവും, ടിപ്പുവിന് അങ്ങിനെ ഒരാഗ്രഹം ഉണ്ടെങ്കില്‍ കുതിരയെ മാത്രമല്ല അദ്ദേഹത്തെയും കൂടി കൊണ്ട് വന്നു ഇവിടെ കെട്ടാം എന്നു പറഞ്ഞ ധര്‍മ രാജാവിനെയും ഒടുവില്‍ ടിപ്പുവിന്റെ കൊടിയും തൊപ്പിയും വാളും പരിചയും ഒക്കെ പിടിച്ചെടുത്തു ഭടന്‍മാര്‍ രാജ സമക്ഷം സമര്‍പ്പിച്ചതും, ക്ഷേത്ര പ്രവേശന വിളംബരവും, സനാതന ധര്മത്തിന്റെ പ്രത്യേകതകളും ഒക്കെ ഔപചാരികതകള്‍ ഒന്നും ഇല്ലാതെ നര്‍മ പ്രയോഗങ്ങള്‍ നടത്തി ഏറ്റവും ഹൃദ്യമായ് വിവരിച്ചു


അപരിചിതര്‍ ആയിരുന്ന ഞങ്ങളോട് സുപരിചിതയായ അല്ലെങ്കില്‍ ഏറ്റവും വേണ്ടപ്പെട്ട വ്യക്തി എന്നപോലെ സംവദിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു, ചരിത്രത്തിലും സമകാലീന സംഭവങ്ങളിലും ഉള്ള പാണ്ഡിത്യവും ഓര്‍മ്മശക്തിയും ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു, സംസാരത്തിനവസാനം ഞങ്ങളെ കൊട്ടാരത്തിന്റെ ഭാഗങ്ങള്‍ കാണാനായി ക്ഷണിച്ചു വിസ്തൃതമായ മറ്റൊരു ഹാളിലേക്ക് ഞങ്ങളെ നയിച്ച്‌ മുകള്‍ ഭാഗം മുഴുവന്‍ രാമായണം ചിത്രീകരിച്ചിരിക്കുന്നു. ചിന്മയാനന്ദ സ്വാമിയും, അഭേദാനന്ദ സ്വാമിയും, ചിദാനന്ദ പുരി സ്വാമികളും ഒക്കെ ഈ ഹാളില്‍ വച്ചാണ് ആതിഥ്യം സ്വീകരിച്ചത് എന്നു തമ്പുരാട്ടി സ്മരിച്ചു , ഇവിടെയാണത്രെ പൂജകളും ഹോമങ്ങളും മറ്റും നടത്താറ്, "ദാ ഇവിടിരുന്നാണ് അമൃതാനന്ദമയി അമ്മ ഭജന പാടിയത് " കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് അമ്മയുടെ സന്ദര്‍ശനത്തെയും  അവര്‍ അനുസ്മരിച്ചു, കേരളത്തിലെ ആദ്യത്തെ ലിഫ്റ്റും, പല രാജ്യങ്ങളില്‍ നിന്നും മുന്‍ഗാമികള്‍ കൊണ്ടുവന്ന അമൂല്യ വസ്തുക്കളും ഞങ്ങളെ കൊണ്ട് നടന്നു കാണിച്ചു തന്നു,

ഇറങ്ങാന്‍ നേരം എന്തെങ്കിലും മറന്നു വച്ചിട്ടുണ്ടോ എന്നു ചോദിച്ച തമ്പുരാട്ടി നിങ്ങളുടെ 'ഗുഡ് വിഷസ്' മാത്രം തന്നിട്ട് പോയാല്‍ മതി എന്നു ഓര്‍മിപ്പിച്ചു, ഞങ്ങളുടെ കൂടെയുണ്ടായിരുന്ന അമ്മു എന്ന കൊച്ചു മിടുക്കിക്ക് ശ്രീ പത്മനാഭന്റെ മനോഹരമായ്   ഫ്രെയിം ചെയ്ത  ഒരു ചിത്രവും, ഞങ്ങളുടെ ലൈബ്രറിയിലേക്ക് എന്നു പറഞ്ഞു തമ്പുരാട്ടി തന്നെ രചിച്ച രണ്ടു ബ്രഹത് ഗ്രന്ഥങ്ങളും സമ്മാനിച്ച്‌ ഞങ്ങളോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു , വണ്ടി കണ്ണില്‍ നിന്നും മറയുന്നത് വരെ ഞങ്ങളെ നോക്കി കൈ വീശിക്കൊണ്ട് യാത്രയാക്കി..


പത്മനാഭനോടുള്ള ഭക്തിയെ ഏറ്റവും വലിയ നിധിയായ്‌ കാണുന്ന, ജീവിതവും ഭരണവും ഒരു തപസ്സാക്കി മാറ്റിയ തിരുവിതാംകൂര്‍ രാജ പരമ്പരയുടെ ഈ രാജകുമാരി, അധികാരവും ഭരണവും മാറിയെങ്കിലും അശ്വതി തിരുന്നാള്‍ ഇന്നും തമ്പുരാട്ടിയാണ്,അതെ സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും തമ്പുരാട്ടി.